ANGEL
Sunday, 9 September 2012
Friday, 25 May 2012
MARTHANDA VARMMA
മാർത്താണ്ഡവർമ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർത്താണ്ഡവർമ്മ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാർത്താണ്ഡവർമ്മ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
ഉള്ളടക്കം
|
ബാല്യം
കിളിമാനൂർ കോയിത്തമ്പുരാന്റെയും ആറ്റിങ്ങലിലെ ഇളയതമ്പുരാട്ടി ഉമയമ്മ റാണിയുടെയും മകനായി 1706-ലാണ് (കൊല്ലവർഷം 881)[1] അനിഴം നക്ഷത്രത്തിൽ മാർത്താണ്ഡവർമ്മ ജനിച്ചത്. ആറ്റിങ്ങലിലെ ഈ തമ്പുരാട്ടി കോലത്തനാട്ടിൽ നിന്നും ദത്തുവന്ന രണ്ട് രാജകുമാരിമാരിൽ പെട്ടയാളാണ്. മൂത്തയാൾ മരണമടഞ്ഞിരുന്നു.[3] ചെറുപ്പകാലത്തിലേ രാഷ്ട്രതന്ത്രത്തിലും യുദ്ധകാര്യങ്ങളിലും അദ്ദേഹത്തിന് പരിശീലനം സിദ്ധിച്ചിരുന്നു. അദ്ദേഹം ഒരു വളർത്തുപുത്രനായിരുന്നതിനാലും അദ്ദേഹത്തിന് അന്നത്തെ സമ്പ്രദായമായ മരുമക്കത്തായം വഴി അടുത്ത രാജാവായി വാഴാനുള്ള അവകാശം ലഭിക്കുമെന്നതിനാലും രാമ വർമ്മയുടെ മക്കളും ഉപജാപക വൃന്ദവും മാർത്താണ്ഡവർമ്മയുടെ ജീവൻ അപഹരിക്കാൻ ചെറുപ്പം മുതലേ ശ്രമിച്ചിരുന്നു.അക്കാലത്ത് തിരുവിതാംകൂർ ഭരിച്ചിരുന്നത് ഉദയമ്മ റാണിയുടെ മകനായ രവിവർമ്മയായിരുന്നു (ക്രി.വ 1684-1718). അദ്ദേഹം സൗമ്യശീലനും സമാധാനപ്രിയനുമായിരുന്നു. ഇത് എട്ടുവീട്ടിൽ പിള്ളമാർ എന്ന വിഘടനവാദികൾ മുതലെടുത്തു. അവരുടെ പ്രേരണയുടെ ഫലമായി സൈന്യത്തെ പിരിച്ചുവിടുകയും ചെയ്തു. ഇതു മൂലം ഇടപ്രഭുക്കന്മാരും മാടമ്പിമാരും സാധാരണയിൽ കവിഞ്ഞ ശക്തി പ്രാപിച്ചു. ഇവർ നാട്ടിലെങ്ങും ക്ഷുദ്രപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഈ സമയത്ത് മാർത്താണ്ഡവർമ്മക്ക് 14 വയസ്സേ ഉണ്ടയിരുന്നുള്ളൂ എങ്കിലും മാടമ്പിമാരെയും ഇടപ്രഭുക്കന്മാരേയും നിലക്കു നിർത്താൻ തന്നെ അനുവദിക്കണമെന്ന് അദ്ദേഹം രാജാവിനോട് അഭ്യർത്ഥിച്ചു. ചെറുപ്പമാണെങ്കിലും അദ്ദേഹം കാണിച്ച കാര്യബോധവും തന്റേടവും മനസ്സിലാക്കിയ രാജാവ് മാർത്താണ്ഡവർമ്മയെ ഉദ്യോഗസ്ഥന്മാരുമായി അലോചിച്ച് വേണ്ടത് ചെയ്യാൻ അനുവദിച്ചു. അദ്ദേഹം താമസിയാതെ മാടമ്പിമാരെയും ദേവസ്വം ഭരിച്ചിരുന്ന യോഗക്കാരേയും എട്ടുവീട്ടിൽ പിള്ളമാരേയും നിലക്കു നിർത്താൻ ആരംഭിച്ചു. ഇത് അദ്ദേഹത്തിന് കൂടുതൽ ശത്രുത വരുത്തിവച്ചു. മാർത്താണ്ഡവർമ്മയുടെ ജീവനപഹരിക്കാൻ നടന്നിരുന്നവരുടെ കൂട്ടത്തിൽ ഇപ്പോൾ കൂടുതൽ പേരായി. ഇതിൽ നിന്ന് രക്ഷനേടാൻ രാജകുമാരന് പല സ്ഥലങ്ങളിലും മാറിത്താമസിക്കേണ്ടി വന്നു. കൂടുതലും വേഷപ്രച്ഛന്നനായാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. മുടിനാരിഴക്ക് രക്ഷപ്പെട്ട പല സന്ദർഭങ്ങളും ഉണ്ട്.
34 വർഷത്തെ ഭരണത്തെത്തുടർന്ന് രവിവർമ്മ തീപ്പെട്ടു. തുടർന്ന് ഭരിച്ച ഉണ്ണിക്കേരള വർമ്മ ആറ് വർഷമേ രാജ്യം ഭരിച്ചുള്ളൂ. അതിനുശേഷം സഹോദരനായ രാമ വർമ്മ (1721-1729) രാജ്യഭരണം ഏറ്റെടുത്തു. അനന്തരവനായ മാർത്താണ്ഡനോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. തന്റെ അനന്തരവന് മാടമ്പിമാരിൽ നിന്നും പിള്ളമാരിൽ നിന്നുമുള്ള വധശ്രമങ്ങൾക്ക് പകരം വീട്ടണമെന്നും അവരെ നിലയ്ക്ക് നിർത്തണമെന്നും അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാൽ സൈനികശക്തി ഒരു പോരായ്മയായി അനുഭവപ്പെട്ടതിനാൽ അദ്ദേഹം തൃശ്ശിനാപ്പള്ളിയിലെ മധുര സർക്കാരുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് ഒരു സൈന്യത്തെ താൽകാലികമായി ലഭിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. ഇത്തരം രാജ്യകാര്യങ്ങളിൽ യുവാവായ മാർത്താണ്ഡൻ സഹായിച്ചിരുന്നു. അതിനു മുൻപ് നെയ്യാറ്റിൻകരയിൽ ഇളംകൂർ തമ്പുരാനായിരിക്കുമ്പോൾ തന്നെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉടമ്പടിയിൽ (1723) ഏർപ്പെടുക വഴി മാർത്താണ്ഡവർമ്മ തന്റെ രാജ്യ തന്ത്രജ്ഞത വെളിപ്പെടുത്തിയിരുന്നു. യുദ്ധരംഗത്ത് മറവപ്പടയെ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി മഹാരാജാവിനെ ഉപദേശിച്ചതും അദ്ദേഹമായിരുന്നു. [4]
രാജപദവിയിൽ
കേരളത്തിന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രം |
|||||
---|---|---|---|---|---|
. പ്രാചീന ശിലായുഗം | 70,000–3300 BC | ||||
· മധ്യ ശിലായുഗം | · 7000–3300 BC | ||||
. നവീന ശിലായുഗം | 3300–1700 BC | ||||
. മഹാശില സംസ്കാരം | 1700–300 BC | ||||
.ലോഹ യുഗം | 300–ക്രി.വ. | ||||
· ഗോത്ര സംസ്കാരം | |||||
.സംഘകാലം | |||||
· രാജ വാഴ്ചക്കാലം | · 321–184 BC | ||||
· ചേരസാമ്രാജ്യം | · 230 –ക്രി.വ. 300 | ||||
· നാട്ടുരാജ്യങ്ങൾ | · ക്രി.വ.300–1800 | ||||
· പോർളാതിരി | · 240–550 | ||||
· നാട്ടുരാജ്യങ്ങൾ | · 750–1174 | ||||
· സാമൂതിരി | · 848–1279 | ||||
.ഹൈദരാലി | 1700–1770 | ||||
· വാസ്കോ ഡ ഗാമ | · 1490–1596 | ||||
. പോർട്ടുഗീസുകാർ | 1498–1788 | ||||
· മാർത്താണ്ഡവർമ്മ | · 1729–1758 | ||||
. ടിപ്പു സുൽത്താൻ | 1788–1790 | ||||
. ഡച്ചുകാർ | 1787–1800 | ||||
. ഈസ്റ്റ് ഇന്ത്യാ കമ്പനി | 1790–1947 | ||||
. സ്വാതന്ത്ര്യ സമരം | 1800–1947 | ||||
. മാപ്പിള ലഹള | 1921 | ||||
. ക്ഷേത്രപ്രവേശന വിളംബരം | 1936 | ||||
. കേരളപ്പിറവി | 1956 | ||||
നാട്ടുരാജ്യങ്ങളുടെ ചരിത്രം കൊടുങ്ങല്ലൂർ · കോഴിക്കോട് · കൊച്ചി വേണാട് · കൊല്ലം · മലബാർ · തിരുവിതാംകൂർ |
|||||
മറ്റു ചരിത്രങ്ങൾ സാംസ്കാരികം · നാവികം · ഗതാഗതം മതങ്ങൾ . ആരോഗ്യം രാഷ്ട്രീയം · തിരഞ്ഞെടുപ്പ് . ശാസ്ത്ര-സാങ്കേതികം · |
|||||
സാംസ്കാരിക ചരിത്രം ഹിന്ദുമതം · ക്രിസ്തീയ മതം · ക്രൈസ്തവ ചരിത്രം ഇസ്ലാം മതം . ജൈന മതം ബുദ്ധമതം സിഖു മതം · നാഴികക്കല്ലുകൾ |
|||||
തിരുത്തുക |
രാജ്യ സംരക്ഷണത്തിനായി കുറേ കുതിരപ്പട്ടാളത്തേയും മറവപ്പടയേയും ഉണ്ടാക്കി. മടക്കര മുതൽ കന്യാകുമാരി വരെ മണ്ണുകൊണ്ടുള്ള ഒരു കോട്ട നിർമ്മിച്ചു. ഇത് വിദേശീയാക്രമണത്തിൽ നിന്ന് തിരുവിതാംകൂറിനെ രക്ഷിക്കാൻ പര്യാപ്തമായിരുന്നു.
ജന്മിത്വത്തിന്റെയും പ്രഭുത്വത്തിന്റെയും അവസാനം
തമ്പി സഹോദരന്മാരുടെ കലാപം
രാമവർമ്മയുടെ മക്കളായിരുന്ന പപ്പുത്തമ്പിയും(വലിയ തമ്പി) അനുജൻ രാമൻതമ്പിയും (കുഞ്ഞു തമ്പിയും) മാർത്താണ്ഡവർമ്മയുടെ ബദ്ധ ശത്രുക്കളായിരുന്നു. മാർത്താണ്ഡവർമ്മ രാജാവായതോടെ അവർക്ക് ലഭിച്ചിരുന്ന പ്രത്യേക പദവികളും സ്വാധീനശക്തിയും ഇല്ലാതായി. ഇത് കാരണം മാർത്താണ്ഡവർമ്മ രാജാവായി തുടരുന്നതിനെ അവർ എതിർത്തു. 1341 മുതൽക്കേ വേണാട്ടു രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ തമ്പിമാർ ഈ ഏർപ്പാട് പ്രകൃതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മർത്താണ്ഡവർമ്മയുടെ അവകാശത്തെ ചോദ്യം ചെയ്തു. നാഗർകോവിൽ തങ്ങളുടെ ആസ്ഥാനമാക്കി അവർ കലാപം ആരംഭിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും (ജന്മിമാർ) അവരെ അകമഴിഞ്ഞു സഹായിച്ചു. മാടമ്പിമാരും പിള്ളമാരും ചേർന്ന് പപ്പു തമ്പിയെ തൃശ്ശിനാപ്പള്ളിയിലേക്ക് അയച്ചു. അയാൾ അവിടെ ചെന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. പപ്പു തമ്പിയെ സഹായിക്കാൻ ഗവർണർ അളഗപ്പ മുതലിയാരെ സൈന്യത്തോടൊപ്പം പറഞ്ഞയച്ചു. എന്നാൽ മാർത്താണ്ഡവർമ്മയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പപ്പു തമ്പിക്ക് തന്റെ വാദങ്ങൾ സ്ഥിരീകരിക്കാൻ വേണ്ടുന്ന ഒരു പ്രമാണവും ഹാജരാക്കാൻ ആയില്ല. മാർത്താണ്ഡ വർമ്മയ്ക്കാകട്ടേ നിരവധി തെളിവുകൾ ഉണ്ടായിരുന്നു താനും. മേലാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന താക്കീതുമായി അളഗപ്പ മുതലിയാർ തിരിച്ചു പോയി.എന്നാൽ പപ്പു തമ്പിയും യോഗക്കാരും വെറുതെയിരുന്നില്ല. ഗൂഢ പ്രവർത്തനങ്ങൾ പലതും നടന്നു. എട്ടുവീട്ടിൽ പിള്ളമാരോട് ചേർന്ന് തന്നെ കൊലപ്പെടുത്താനുള്ള തമ്പിമാരുടെ രഹസ്യനിക്കം വിദഗ്ദരായ ചാരന്മാരുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ മുൻകൂട്ടി അറിഞ്ഞു. ആറാട്ടിൽ സംബന്ധിക്കുമ്പോൾ പ്രതിമ നിർമ്മാർജ്ജനം ചെയ്യുന്ന സമയത്ത് അതോടെ തമ്പിമാരെ ഒതുക്കേണ്ട ആവശ്യം മഹാരാജാവിന് ബോധ്യപ്പെട്ടു. തമ്പിമാരുടെ നീക്കം ഫലവത്തായില്ല. മറവപ്പടയായിരുന്നു രാജാവിന്റെ കരുത്ത്. മധുരയിലെ നായിക്കന്മാരുടെ സഹായവും ഇംഗ്ലീഷുകാരുടെ ആയുധങ്ങളും അദ്ദേഹത്തിനു തുണയായി. അതിനു ശേഷം അദ്ദേഹം ഇത്തരം വൈദേശിക ബന്ധങ്ങൾക്ക് മുൻതൂക്കം കൊടുത്തു തുടങ്ങി. തമ്പിമാരുടെ പ്രധാന ആശ്രയമായ തിരുനെൽവേലിയിലെ അളഗപ്പ മുതലിയാർ പോലുള്ളവരുടെ സഹായം രാജാവ് സമ്മർദ്ദം മൂലം അവസാനിപ്പിച്ചു.
ഒരിക്കൽ പപ്പു തമ്പി രാജഭടന്മാരോട് ഇടയുകയും മാർത്താണ്ഡവർമ്മ നിർദ്ദേശിച്ചിരുന്നതനുസരിച്ച ഭടന്മാർ അദ്ദേഹത്തെ കൊല്ലുകയും ചെയ്തു. ഇതറിഞ്ഞ രാമൻ തമ്പി രാജാവിനെ വധിക്കാൻ ശ്രമിക്കുകയും എന്നാൽ മാർത്താണ്ഡവർമ്മയുടെ കയ്യാൽ മരണമടയുകയും ചെയ്തു. തമ്പിമാരുടെ ജീവിതം രാജഭരണത്തിനെതിരായ ജനങ്ങളുടെ ചെറുത്തുനിൽപായി കരുതി പ്രകീർത്തിക്കുന്ന കഥകളും ഉണ്ട്.
എട്ടുവീട്ടിൽ പിള്ളമാരും പോറ്റിമാരും
-
പ്രധാന ലേഖനം: എട്ടുവീട്ടിൽ പിള്ളമാർ
- രാമനാ മഠത്തിൽ പിള്ള
- മാർത്താണ്ഡ മഠത്തിൽ പിള്ള
- കുളത്തൂർ പിള്ള
- കഴക്കൂട്ടത്തു പിള്ള
- ചെമ്പഴന്തി പിള്ള
- പള്ളിച്ചൽ പിള്ള
- കുടമൺ പിള്ള
- വെങ്ങാനൂർ പിള്ള
- മൂത്തേടത്തു പണ്ടാരം
- ഏഴുംപാല പണ്ടാരം
- ഏഴുംപിള്ള പണ്ടാരം
- എടത്തറ പോറ്റി
രാമയ്യൻ ദളവയുടെ പങ്ക്
-
പ്രധാന ലേഖനം: രാമയ്യൻ ദളവ
ആറ്റിങ്ങലിന്റെ ലയനം
ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു. ഇവർ മുൻപുള്ള രാജാക്കന്മാരോട് ആലോചിക്കാതെയും അവരറിയാതെയും വിദേശീയരുമായി വ്യാപാരബന്ധങ്ങളിലും സന്ധികളിലും ഏർപ്പെട്ടു. ഇത്തരം രഹസ്യക്കരാറുകൾ രാജ്യത്തിന്റെ നിലനിൽപിന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ മാർത്താണ്ഡവർമ്മ തന്നിൽ നിക്ഷിപ്തമായ രാജാധികാരം ഉയോഗിച്ച് ആറ്റിങ്ങലിന്റെ ഭരണസ്ഥാനം ഇല്ലാതാക്കുകയും വേണാടിന്റെ പൂർണ്ണ അധീനതയിൽ കൊണ്ടു വരികയും ചെയ്തു.യുദ്ധങ്ങൾ
അയൽ രാജ്യങ്ങളെ വേണാടിനോട് കൂട്ടിച്ചേർത്ത് രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാനായി അദ്ദേഹം നിരവധി യുദ്ധങ്ങൾ നടത്തി. അതിനായി ആദ്യം മധുരയിലെ നായിക്കന്മാരുടേയും പിന്നീട് ഇംഗ്ലീഷുകാരുടേയും സഹായം കരസ്ഥമാക്കി. സ്വന്തമായി മറവപ്പടയെയും പരിപോഷിപ്പിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ രഹസ്യപ്പട്ടാളവും വിശ്വസ്തമായി കരുക്കൾ നീക്കി.ദേശിങ്ങനാടുമായുള്ള യുദ്ധം
ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു അദ്ദേഹത്തിന്റ ആദ്യത്തെ ഇര. മാർത്താണ്ഡ വർമ്മയുടെ അമ്മാവനായ ഉണ്ണിക്കേരളവർമ്മയായിരുന്നു കൊല്ലം ഭരിച്ചിരുന്നത്. അദ്ദേഹം കായംകുളത്തെ രാജകുമാരിയെ ദത്തെടുക്കുകയും അതു വഴി സഖ്യശക്തി വർദ്ധിപ്പിച്ച് വേണാടിനെതിരായി തിരിഞ്ഞു. ഉണ്ണിക്കേരളവർമ്മ മാർത്താണ്ഡ വർമ്മയ്ക്ക് അവകാശപ്പെട്ട തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്ന തിരുവിതാംകോട് സ്വരൂപം പ്രതിനിധാനം ചെയ്തിരുന്ന കല്ലട ആക്രമിച്ച് കീഴ്‌പ്പെടുത്തി മാർത്താണ്ഡവർമ്മയുടെ ജന്മാവകശം തട്ടിയെടുത്തു. ഇതിനാൽ അദ്ദേഹത്തിന്റെ ദത്തവകാശം അസ്ഥിരപ്പെട്ടു. ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡ വർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി. കൊല്ലം രാജാവ് മാർത്താണ്ഡവർമ്മയുടെ മേൽക്കോയ്മ അംഗീകരിക്കാൻ നിർബന്ധിതനായിത്തീർന്നു. കൊല്ലത്ത് കെട്ടിപ്പൊക്കിയ കോട്ടകൾ പൊളിച്ചു കളയാമെന്നും രാജകുമാരിയുടെ ദത്ത് അസ്ഥിരപ്പെടുത്താമെന്നും അദ്ദേഹം ഉടമ്പടിയിൽ ഏർപ്പെട്ടു. രാജകീയ തടവുകാരനെന്ന നിലയിൽ അദ്ദേഹത്തെ തിരുവനന്തപുരം വലിയ കോയിക്കൽ കൊട്ടാരത്തിൽ കൊണ്ടുവന്ന് വീട്ടു തടങ്കലിലാക്കി.ഈ സംഭവവികാസത്തിൽ പരിഭ്രാന്തനായ കായംകുളം രാജാവ് കൊച്ചി, പുറക്കാട് വടക്കുംകൂർ എന്നീ രാജ്യങ്ങളുമായി സഖ്യത്തിൽ ചേർന്നു. കൊല്ലം രാജാവിനെ സഹായിക്കുകയായിരുന്നു ലക്ഷ്യം. രഹസ്യമായി അവരുടെ പിന്തുണ അറിയിച്ചപ്പോൾ കൊല്ലം രാജാവ് തടവ് ചാടി അവർക്കൊപ്പം ചേർന്നു. കൊല്ലത്തെ കോട്ടകൾ ശക്തിപ്പെടുത്തി. ഡച്ചുകാരുടെ സേവനവും അവർക്ക് ലഭിച്ചു. മാർത്താണ്ഡ വർമ്മയുടെ സൈന്യം രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ കൊല്ലം രാജാവുമായി ഏറ്റുമുട്ടിയെങ്കിലും അവർക്ക് പരാജയം സമ്മതിച്ച് പിൻവാങ്ങേണ്ടി വന്നു. അത്രയും സജ്ജമായിരുന്നില്ല വേണാട് സൈന്യം. മാർത്താണ്ഡവർമ്മ അന്ന് അഞ്ചുതെങ്ങിൽ തമ്പടിച്ചിരുന്ന ഇംഗ്ലിഷുകാരോടും മാഹിയിലെ ഡച്ചുകാരോടും സഹായം തേടി സൈന്യത്തിനെ പുഷ്ടിപ്പെടുത്തി വീണ്ടും യുദ്ധത്തിനെത്തി. നിരവധി കാലം യുദ്ധങ്ങൾ നിർണ്ണയം ഇല്ലാതെ നടന്നു. കൊല്ലം രാജാവ് യുദ്ധക്കളത്തിൽ മരിക്കുകയും (1734) അദ്ദേഹത്തിന്റെ സഹോദരൻ കൂടുതൽ വാശിയോടേ യുദ്ധം ചെയ്ത് മാർത്താണ്ഡവർമ്മയുടെ സൈന്യത്തെ തോൽപിക്കുകയും ചെയ്തു.
ഇളയടത്തു സ്വരൂപത്തിനു നേരെയുള്ള ആക്രമണം
1736 -ൽ ഇളയടത്തു സ്വരൂപത്തിലെ (കൊട്ടാരക്കര) തമ്പുരാൻ നാടുനീങ്ങി. മാർത്താണ്ഡ വർമ്മ അനന്തരാവകാശിയെ സംബന്ധിച്ച് തന്റെ തർക്കങ്ങൾ അറിയിച്ചു. മർത്താണ്ഡ വർമ്മയെ ഭയന്ന റാണി തെക്കംകൂറിലേയ്ക്ക് പോവുകയും അവിടെ അഭയം തേടുകയും ചെയ്തു. ഡച്ചുകാർ മാർത്താണ്ഡ വർമ്മയ്ക്കെതിരായി പ്രവർത്തിക്കാനായി റാണിയുമായി സഖ്യത്തിലായി. ഡച്ചുകാരനായ വാൻ ഇംഹോഫ് റാണിക്കുവേണ്ടി മാർത്താണ്ഡ വർമ്മയുമായി കൂടിക്കാഴ്ച നടത്തി അയൽ രാജ്യങ്ങളുടെ അഭ്യന്തരകാര്യങ്ങളിൽ മാർത്താണ്ഡ വർമ്മ ഇടപെടുന്നതിലുള്ള റാണിയുടെ എതിർപ്പ് അറിയിച്ചു. എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള ബന്ധം കൂടുതൽ വഷളായി. 1741-ൽ വാൻ ഇംഹോഫ് റാണിയെ ഇളയടത്തു സ്വരൂപത്തിന്റെ അടുത്ത ഭരണാധികാരിയായി വാഴിച്ചു. ഇത് മാർത്താണ്ഡവർമ്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ഡച്ചുകാരുടേയും റാണിയുടേയും സംയുക്ത സേനയെ ആക്രമിച്ചു. ആ യുദ്ധത്തിൽ ഡച്ചുകാർ പരാജയം സമ്മതിച്ചു. ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നു. സഖ്യകക്ഷികൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ നേരിട്ടു. റാണി കൊച്ചിയിലേയ്ക്ക് പലായനം ചെയ്ത് ഡച്ചുകാരുടെ സംരക്ഷണത്തിൻ കീഴിലായി. ഡച്ചുകാർക്ക് തിരുവിതാംകൂറിലെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി. അവരുടെ വ്യാപാര ശൃംഘലയ്ക്ക് ഇത് ഒരു കനത്ത തിരിച്ചടിയായി.കുളച്ചൽ യുദ്ധം
-
പ്രധാന ലേഖനം: കുളച്ചൽ യുദ്ധം
ഡി ലനോയുടെ പങ്ക്
-
പ്രധാന ലേഖനം: ഡി ലനോയ്
കായംകുളവുമായുള്ള യുദ്ധം
കുളച്ചൽ യുദ്ധ വിജയം മർത്താണ്ഡ വർമ്മയ്ക്ക് മറ്റു രാജ്യങ്ങൾ കിഴടക്കുന്നതിന് വലിയ പരിധിവരെ സഹായിച്ചു. പട്ടാളക്കാർ ഡെ ലനോയുടെ കീഴിൽ കൂടുതൽ അച്ചടക്കമുള്ളവരും യുദ്ധ തന്ത്രങ്ങൾ പഠിച്ചവരുമായി. രാമയ്യൻ ദളവയുടെ കീഴിൽ ആറായിരം തിരുവിതാംകൂർ സൈന്യം കായംകുളം രാജാവിന്റെ കൊല്ലം കോട്ട ആക്രമിച്ചു(1742). എന്നാൽ അച്യുത വാര്യർ എന്ന മന്ത്രിയുടെ കീഴിൽ കായംകുളം സൈന്യം എതിർത്തു നിന്നു. കോട്ട കീഴടക്കാനാവാതെ തിരുവിതാംകൂർ സൈന്യം പിൻവാങ്ങി. ഇത് കണ്ട കായംകുളം രാജാവും സഖ്യകക്ഷികളായ ഡച്ചുകാരും തെക്കോട്ട് കിളിമാനൂർ വരെ പിടിച്ചടക്കി. എന്നാൽ ആപത്ത് മനസ്സിലാക്കിയ മാർത്താണ്ഡ വർമ്മ തിരുനെൽവേലിയിൽ നിന്ന് ഒരു കുപ്പിണി കുതിരപട്ടാളത്തെ സമ്പാദിച്ച് ശക്തമായ ഒരു സൈന്യവുമായി കിളിമാനൂരിലേയ്ക്ക് പുറപ്പെട്ടു. സൈന്യത്തെ മൂന്നായി തിരിച്ച് അനന്തരവൻ ആയ രാമവർമ്മ ( പിന്നീട് ധർമ്മ രാജ) രാമയ്യൻ ദളവ, ഡെ ലനോയ് എന്നിവരെ ഓരോന്നിൻറേയും സൈന്യാധിപന്മാരായി നിയോഗിച്ചു. അകെയുള്ള നേതൃത്വം മാർത്താണ്ഡ വർമ്മ തന്നെയായിരുന്നു. 68 ദിവസം നീണ്ടു നിന്ന യുദ്ധ ശേഷം കിളിമാനൂർ ഭേദിച്ച അവർ അവസാനം കായംകുളം രാജ്യവും കീഴടക്കി. പിന്നീട് മാന്നാറിൽ വച്ചുണ്ടായ സന്ധി സംഭാഷണത്തിനു ശേഷം കായംകുളം തിരുവിതാംകൂറിന്റെ സാമന്ത രാജ്യമായിത്തീർന്നു. പകുതിയോളം രാജ്യാഭാഗങ്ങൾ തിരുവിതാംകൂറിൽ ലയിച്ചു.[10]ഇക്കാലത്ത് കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി വെണ്മണി, ബുധനൂർ, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചൻകോവിലാറ് വെണ്മണിയിലെ ശാർങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടുപടിഞ്ഞാറ് പുത്താറ്റിൻകര എന്ന സ്ഥലത്തുനിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി വെട്ടിയാർ(വെട്ടിയ ആറ്) കൊല്ലകടവ് വഴി ഒഴുക്കുകയുണ്ടായി. [11]
വടക്കോട്ടുള്ള യുദ്ധങ്ങൾ
1746-ൽ കായംകുളത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കി മാറ്റിയ ശേഷം മറ്റു ചില ചെറിയ നാട്ടു രാജ്യങ്ങളോടായിരുന്നു മാർത്താണ്ഡ വർമ്മയുടെ അടുത്ത നടപടികൾ. തിരുവിതാംകൂറിനെതിരായ സഖ്യത്തിലേർപ്പെട്ടിരിക്കുകയായിരുന്ന തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി എന്നിവയുടെ നേർക്ക് യുദ്ധം ആരംഭിക്കാൻ അധികം നാൾ വേണ്ടി വന്നില്ല. ഡെ ലെനോയിയുടെ നേതൃത്വത്തിൽ ഒരു ശക്തമായ സൈന്യത്തെ ചെമ്പകശ്ശേരിയുടെ നേർക്കയച്ച മാർത്താണ്ഡ വർമ്മ വളരെ ബുദ്ധിയോടെ തന്റെ ചാര സേനയേയും വിന്യസിപ്പിച്ചിരുന്നു. ചെമ്പകശ്ശേരിയിലെ സേനാ നായകന്മാരായ മാത്തുപ്പണിക്കരും തെക്കേടത്തു ഭട്ടതിരിയും ഒറ്റിക്കൊടുത്തതിനാൽ ഡെ ലനോയിയുടെ ജോലി എളുപ്പമായി. ചെമ്പകശ്ശേരി രാജാവ് ഡെ ലെനോയിയുടെ തടവുകാരനായി. തെക്കും കൂറും വടക്കും കുറും വളരെ ദുർബലമായിരുന്നതിനാൽ പ്രതിരോധം കാര്യമായിട്ടില്ലായിരുന്നു. 1749 നും 1750 നും ഇടയ്ക്കായി രണ്ടു രാജ്യങ്ങളും തിരുവിതാംകൂറിന്റെ ഭാഗമായി. അവിടെ നിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു. കൊച്ചി രാജ്യത്തിന്റെ സഖ്യ ശക്തികളായ ചില രാജ്യങ്ങളിലായിരുന്നു അടുത്ത യുദ്ധം. പുറക്കാട് എന്ന സ്ഥലത്തു വച്ച് നടന്ന ശക്തമായ യുദ്ധത്തിൽ തിരുവിതാംകൂർ സേന നിർണ്ണായക വിജയം നേടി. ചേർത്തല അതോടേ തിരുവിതാംകൂറിന്റെ ഭാഗമായി.ഡച്ചുകാർക്ക് വീണ്ടും ക്ഷീണമായിരുന്നു ഫലം. 1753-ൽ ഡച്ചുകാർ മാവേലിക്കരയിൽ വച്ച് രാമയ്യൻ ദളവയുമായി സന്ധിയിലേർപ്പെടേണ്ടതായി വന്നു. ഇതിൻ പ്രകാരം ഭാവിയിൽ നാടിന്റെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും വ്യാപാരം മാത്രമായി ഒതുങ്ങിക്കൂടാമെന്നും അവർ സമ്മതിച്ചു.
എന്നാൽ തെക്കുംകൂർ, വടക്കുംകൂർ ചെമ്പകശ്ശേരി എന്നിവിടങ്ങളിലെ രാജാക്കന്മർ കൊച്ചി രാജാവിന്റെ സഹായത്തോടെ അഭ്യന്തര കലാപങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഡച്ചുകാരും അവർക്ക് സഹായം നൽകി. കൊച്ചിരാജാവിന്റെ സേനാ നായകനായ ഇടിക്കേള മേനോന്റെ കീഴിൽ ഒരു സഖ്യശക്തിയേയും മാർത്താണ്ഡ വർമ്മയ്ക്ക് നേരിടേണ്ടതായി വന്നു, അമ്പലപ്പുഴ വച്ചുള്ള യുദ്ധത്തിൽ 1754 ൽ രാമയ്യൻ ദളവയ്ക്കായിരുന്നു അവരെ തോൽപിക്കാനുള്ള അവസരം ലഭിച്ചത്. രാമയ്യൻ കരപ്പുഴം മുഴുവനും പിടിച്ചടക്കി. ഇതേ സമയം രാമ വർമ്മ ഇളയ തമ്പുരാന്റെ നേതൃത്വത്തിൽ വടക്ക് ഉദയമ്പേരൂർ വരെയും തെക്ക് മാമല വരേയും ഉള്ള പ്രദേശങ്ങൾ കയ്യടക്കിയിരുന്നു. കൊച്ചിയുടെ പരാജയം ആസന്നമായിരുന്നു. എന്നാൽ കൊച്ചി രാജാവ് സന്ധിക്കപേക്ഷിച്ച് ആപത്ത് അവസാനിപ്പിച്ചു.
തിരുവിതാംകൂർ കൊച്ചി ഉടമ്പടി
ഏതാണ്ട് ഇതേ സമയത്ത് സാമൂതിരി കൊച്ചിയും തിരുവിതാംകൂറും ആക്രമിക്കാൻ പദ്ധതിയിടുന്നു എന്ന വിവരം ഇരു കൂട്ടർക്കും ലഭിച്ചു. ഒരു പൊതു ശത്രുവിനെതിരായി അങ്ങനെ കൊച്ചിയും തിരുവിതാംകൂറും ഉടമ്പടിയിൽ ഏർപ്പെട്ടു. 1757-ലാണ് ഈ ഉടമ്പടി ഒപ്പു വയ്ക്കപ്പെട്ടത്. ഈ ഉടമ്പടിപ്രകാരം അങ്കമാലി യിലെ ആലങ്ങാട്, പറവൂർ എന്നിവ തിരുവിതാംകൂറിന് കൈമാറണമെന്നും ഇതിനു മുന്നായി നടന്ന യുദ്ധങ്ങളിൽ കൊച്ചിക്ക് നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചു പിടിക്കാൻ തിരുവിതാംകൂർ കൊച്ചിയെ സഹായിക്കുമെന്നും ഇനി യുദ്ധങ്ങൾ ഉണ്ടായാൽ സമൂതിരിക്കെതിരായി സൈന്യത്തെ അണിനിരത്താൻ തിരുവിതാംകൂർ സഹായിക്കാമെന്നുമെല്ലാമായിരുന്നു ഉടമ്പടി. എന്നാൽ സമൂതിരിയിൽ നിന്ന് ഏതെങ്കിലും പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയാണെങ്കിൽ അവയിലുള്ള അവകാശം തിരുവിതാംകൂറിനായിരിക്കും. ഈ ഉടമ്പടിയിൽ നിന്ന് കൊച്ചിയ്ക്കാണ് പ്രധാനാമായും ഉടനെ ഫലം ഉണ്ടായത്. തിരുവിതാംകൂറിന് വീണ്ടും അടുത്ത തലമുറവരെ കാത്തിരിക്കേണ്ടതായി വന്നു.[12]കിഴക്കിലെ പ്രീണന നയം
തെക്കും വടക്കും പടിഞ്ഞാറും സ്വായത്തമാക്കിയ തിരുവിതാംകൂറിന് കിഴക്കു നിന്നുള്ള ആക്രമങ്ങളെ ഫലപ്രദമായി തടയാൻ കഴിഞ്ഞില്ല. 1740 നടുത്ത് ചന്ദാ സാഹിബും ബന്ദാ സാഹിബും കോട്ടാർ, നാഗർകോവിൽ, ശുചീന്ദ്രം എന്നീ പ്രദേശങ്ങൾ ആക്രമിച്ചു. എന്നാൽ ആദ്യം സൈന്യത്തെ നിരത്തിയെങ്കിലും അതേ സമയം കായംകുളത്തു സൈന്യത്തെ വിന്യസിപ്പിക്കേണ്ടി വന്നതിനാൽ അവർക്ക് യുദ്ധം നടത്താൻ പറ്റാതായി. ഇതിനായി എതിർഭാഗത്തിന് വൻ തുക നൽകി പ്രീണന നയം സ്വീകരിക്കുകയയിരുന്നു തമ്പുരാൻ. ഇതിനുശേഷം ആരുവാമൊഴിയിലെ സൈന്യത്തെ ശക്തിപ്പെടുത്തുകയും കോട്ടകൾ ശക്തമാക്കുകയും ചെയ്തു. എന്നാൽ ഈ പ്രദേശങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ മാർത്താണ്ഡ വർമ്മയ്ക്ക് കഴിഞ്ഞില്ല. കലാപങ്ങൾ അമർച്ച ചെയ്യുവാൻ ശ്രദ്ധ തിരിച്ച സമയത്ത് വീണ്ടും കിഴക്കു നിന്ന് ആക്രമണമുണ്ടായി. തിരുച്ചിറപ്പള്ളി ഗവർണ്ണറായ മൂദേമിയാ തിരുനെൽവേലിയിലെ വള്ളിയൂർ, കളക്കാട് എന്നീ പ്രദേശങ്ങൾ പിടിച്ചെടുത്തു. വീണ്ടും ഇതിനായി ഒരു വലിയ സംഖ്യ ചെലവായി. സൈന്യത്തെ അയക്കാനാവുന്ന ഒരു പരിതസ്ഥിതി അന്നുണ്ടായിരുന്നില്ല. മാത്രവുമല്ല ദൂരം വളരെ കൂടുതലുമായിരുന്നു. മൂദേമിയ പണം വാങ്ങി സന്തോഷപൂർവ്വം പിൻവാങ്ങിയെങ്കിലും, കർണ്ണാടക നവാബായ മുഹമ്മദാലി മുദേമിയായെ മാറ്റി സഹോദരനായ മഹ്ഫസ് ഖാനെ അധികരം ഏൽപിച്ചു തിരുവിതാംകൂറിലേയ്ക്ക് വീണ്ടു പറഞ്ഞയച്ചു. എന്നാൽ മുദേമിയ മാർത്താണ്ഡ വർമ്മയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയും നഷ്ടപെട്ട പ്രദേശങ്ങൾ പിടിച്ചെടുക്കാൻ വർമ്മയെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതേ സമയം കലാപങ്ങൾ അടിച്ചമർത്തി മാർത്താണ്ഡ വർമ്മ പത്മനാഭപുരത്ത് തിരിച്ചെത്തിയിരുന്നു. ഡെ ലനോയിയുടെ നേതൃത്വത്തിൽ അദ്ദേഹം മഹ്ഫസ്ഖാനെ തോൽപിക്കുകയും കളക്കാടും മറ്റും തിരിച്ചു പിടിക്കുകയും ചെയ്തു.ഇംഗ്ലീഷുകാരുമായുള്ള ബന്ധം
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി രാജാവ് നല്ല സൗഹൃദം നേടിയെടുത്തു. ഇത് അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇംഗ്ലീഷുകാരുടെ സുഹൃത്തായ കർണ്ണാടക നവാബുമായി പിണങ്ങിയത് ഇംഗ്ലീഷുകാരെ ചൊടിപ്പിച്ചിരുന്നു. മുദേമിയ നവാബ്ബിനെതിരെ കാലാപത്തിന് ഇറങ്ങിയപ്പോൾ സഹായത്തിന് തമ്പുരാൻ സൈന്യത്തെ അയച്ചു കൊടുത്തത് അവരെ അനിഷ്ടത്തിലാക്കി. ഇതിന് കമ്പനി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നവാബുമായും കമ്പനിയുമായും ഒരു ശത്രുതയുമില്ലെന്നും വേണ്ടി വന്നൽ അവരെ സഹായിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കമ്പനിയെ അറിയിച്ചു. എന്നാൽ രാജാവ് ഫ്രഞ്ചുകാരുമായി ഇടപെടുന്നത് അഞ്ചുതെങ്ങിലെ കമ്പനിയിലെ ഇംഗ്ലീഷുകാർ സംശയത്തോടെയാണ് വീക്ഷിച്ചത്. ഫ്രഞ്ചുകാർ കമ്പനിയെ ആക്രമിക്കുമെന്നവർ പേടിച്ചിരുന്നു. എന്നാൽ ഫ്രഞ്ചുകാർ അഞ്ചുതെങ്ങിലെ ഇംഗ്ലീഷ് കമ്പനി ആക്രമിച്ചാൽ അവർക്ക് സഹായം ചെയ്യാമെന്നും വനിതകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സ്ഥലം പ്രധാനം ചെയ്യാമെന്നും വാഗ്ദാനം ചെയ്യുക വഴി ഇംഗ്ലീഷുകാർ രാജാവിന്റെ സുഹൃത്തുക്കളായിത്തീർന്നു. ഇത് യുദ്ധങ്ങൾക്കാവശ്യമായ വിഭവ സമാഹരണത്തിനും മറ്റും രാജാവിനെ വളരെയധികം സഹായിച്ചു.ഭരണ പരിഷ്കാരങ്ങൾ
ആധുനിക തിരുവിതാംകൂറിന്റെ രചയിതാവ് എന്നാണ് മാർത്താണ്ഡ വർമ്മ അറിയപ്പെടുന്നതു തന്നെ. അദ്ദേഹത്തിന്റെ ഭരണം സ്വേഛാധിപത്യപരമായിരുന്നു എങ്കിലും ഭരണ രീതികൾ കൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. ഭരണം ശക്തമായ നിലയിൽ എത്തിയതിനാൽ ജനങ്ങൾ സുരക്ഷിതരായിരുന്നു.ഭരണ സംവിധാനം
ഏറ്റവും ചെറിയ ഘടകം ഗ്രാമമായിരുന്നു. പർവ്വതികാർ ( പ്രവർത്തികാർ) എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു ഗ്രാമങ്ങളിലെ ഭരണം നടന്നിരുന്നത്. ദേവസ്വം ഭരണം ഈ ഉദ്യോഗസ്ഥന്റെ ചുമതലയായിരുന്നു. ചെറിയ കുറ്റങ്ങൾക്ക് വിചാരണ നടത്തി ശിക്ഷിക്കുന്നതിനുള്ള അധികാരം ഈ ഉദ്യോഗസ്ഥന് ഉണ്ടായിരുന്നു. ഇതു കൂടാതെ കരം പിരിക്കുന്നതും ഭൂമിയുടെ പാട്ടവില നിശ്ചയിക്കുന്നതുമെല്ലാം ഇവരായിരുന്നു. പലഗ്രാമങ്ങൾ കൂടിച്ചേരുന്നതായിരുന്നു മണ്ഡപം. ഇന്നത്തെ തഹസിൽദാർക്ക് തുല്യനായി അന്ന് മണ്ഡപത്തു വാതുക്കൽ എന്ന ഉദ്യോഗസ്ഥനായിരുന്നു.പതിവു കണക്ക് എന്ന പേരിൽ വാർഷിക ബജറ്റ് ഉണ്ടാക്കിയിരുന്നു. ഇതിൻ പ്രകാരം ഒരു വർഷം ഇന്നിന്ന കാര്യങ്ങൾക്കായി നീക്കി വയ്ക്കുന്ന തുകകൾക്ക് കണക്ക് ഉണ്ടായിരുന്നു. പെൻഷൻ, സേനാ കാര്യങ്ങൾ എന്നിവക്കു വരെ പ്രത്യേകം വക വച്ചിരുന്നു.
ഭൂനികുതി
1739 മുതലേ ഭൂനികുതി പരിഷ്കരണം നടത്തിയിരുന്നു. ഇതിനായി പള്ളിയാടിയിലെ മല്ലൻ ശങ്കരൻ എന്ന പ്രസിദ്ധനായ ഉദ്യോഗസ്ഥനെ അദ്ദേഹം അധികരസ്ഥനാക്കി. അദ്ദേഹം ഭൂമിയെ ബ്രഹ്മസ്വം, ദാനം, ദേവസ്വം, പണ്ടാര വക (ഖജനാവ് വക അല്ലെങ്കിൽ രാജാവിന്റെ) എന്നിങ്ങനെ നാലായി തിരിച്ചു. ഇരുപ്പൂ നിലങ്ങൾക്ക് ഒരുപ്പൂനിലങ്ങളേക്കാൾ പാട്ടം കൂടുതലാക്കി. പിന്നീട് [1751]-ൽ രാമയ്യൻ ദളവ ഈ നികുതികൾ പുനർനിർണ്ണയം ചെയ്തു. എല്ലാ വർഷവും നികുതി നിർണ്ണയം എന്ന രീതി മാറ്റി കുറേ വർഷങ്ങൾ കൂടൂമ്പോൾ ഒരിക്കൽ എന്നാക്കി. വരൾച്ച, വെള്ളപ്പൊക്കം എന്നിങ്ങനെ പ്രകൃതിക്ഷോഭങ്ങൾ വരുമ്പോൾ പാട്ടത്തിൽ ഇളവുകൾ നൽകിയിരുന്നു. ചുമത്തപ്പെടുന്ന നികുതിയ്ക്ക് വ്യക്തമായ രേഖകൾ നൽകിയിരുന്നു.വ്യാപാര മേഖല
മർത്താണ്ഡ വർമ്മ രാജ്യത്തെ വാണിജ്യരംഗം പുന:സംഘടിപ്പിച്ചു. മാവേലിക്കരയായിരുന്നു ആസ്ഥാനം. രാമയ്യൻ ദളവയ്ക്കായിരുന്നു ഇതിന്റെ മേൽ നോട്ടം. രാജ്യം പല സുഗന്ധ ദ്രവ്യങ്ങളുടെ മേലുമുള്ള കുത്തക കൈയടക്കി. കുരുമുളക്, പുകയില, പാക്ക്, ഇഞ്ചി തുടങ്ങിയ ചരക്കുകൾ സംസ്ഥാനം നിശ്ചയിക്കുന്ന വിലയ്ക്കാണ് ശേഖരിച്ചിരുന്നത്. ഇത് വിദേശികൾക്ക് വിൽക്കുന്നതും സർക്കാർ ആയിരുന്നു. ഇത്തരം വിഭവങ്ങൾ സൂക്ഷിക്കാനായി പണ്ടികശാലകൾ പണിതു. സാധാരണ ജനങ്ങൾക്കായി വ്യാപാരശാലകൾ ഇത്തരം പണ്ടികശാലയോടനുബന്ധിച്ച് പണിതിരുന്നു. അതിർത്തികളിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങൾക്ക് ചുങ്കം ഏർപ്പെടുത്തുകയും അതിന് മേൽനോട്ടം വഹിക്കാൻ ചൌക്കികൾ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു. കാർഷിക വിഭവങ്ങൾ നേരിട്ട് വിദേശീയർക്ക് വില്കാനുള്ള അനുമതി ജനങ്ങൾക്ക് ഉണ്ടായിരുന്നില്ലെങ്കിലും അവർക്ക് മാന്യമായ വില നൽകാൻ രാജ്യം തയ്യാറായിരുന്നു.നിർമ്മാണം
പൊതുജനോപകാരമായ രീതിയിൽ കാര്യങ്ങളുടെ നടത്തിപ്പിന് മാർത്താണ്ഡ വർമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിരവധി പുതിയ പാതകൾക്ക് രൂപം കൊടുത്തു. ഇന്നു കാണുന്ന എം.സി. റോഡ് അതിന്റെ ആദ്യരൂപത്തിൽ തയ്യാർ ചെയ്തത് ഇക്കാലത്താണ്. ഇത്തരം വീഥികൾക്കങ്ങിങ്ങായി ഊട്ടുപുരകളും സത്രങ്ങളും തുറന്നു. ദൂരയാത്രക്കാർക്ക് ഭയലേശമന്യേ സഞ്ചരിക്കാൻ പട്ടാളക്കാർ ഇടവിട്ടിടങ്ങളിൽ താവളം ഉറപ്പിച്ചിരുന്നു. വർക്കല മുതൽ കൊച്ചി വരെ ഉൾനാടൻ ജലഗതാഗതം ഏർപ്പെടുത്തി. ഇതെല്ലാം വ്യാപാര മേഖലയെ ഉണർവുള്ളതാക്കി.ജലസേചനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പൊൻമന, പുത്തൻ അണക്കെട്ട് എന്നിവ പണിതു.[13] ഇത് ഇന്നും ഉപയോഗത്തിലിരിക്കുന്ന അണക്കെട്ടുകളാണ്. ഇവ കൽക്കുളം പ്രദേശത്ത് ജലസേചനം നടത്തുകയും പത്മനാഭപുരത്തെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുകയും ചെയ്യുന്നു. തോടുകളും ചാലുകളും കീറി വെള്ളം സംഭരിക്കാനുള്ള കുളങ്ങളിൽ എത്തിച്ചു. അങ്ങനെ മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ കൃഷിപ്പിഴ ഒഴിവായി. ഒരുപ്പൂ നിലങ്ങൾ ഇരുപ്പൂ നിലങ്ങളായി മാറി. തീരദേശ സംരക്ഷണവും വെളിച്ചത്തിനായി നഗരങ്ങളിൽ വഴി വിളക്കുകളും ഏർപ്പെടുത്തി.
പത്മനാഭപുരം കൊട്ടാരം പരിഷ്കരിച്ചു. പുതിയ കെട്ടിടങ്ങൾ പണിതു. ദളവാ കച്ചേരി, കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം എന്നിവ അങ്ങനെ പണിതവയാണ്. മാവേലിക്കരയിലാണ് പിന്നെ കൂടുതൽ കാര്യാലയങ്ങൾ വന്നത്. ഇവിടെയായിരുന്നു രാമയ്യൻ ദളവായുടെ ആസ്ഥാനം. കച്ചേരി, വാണിജ്യ കാര്യാലയങ്ങൾ നികുതി മന്ദിരങ്ങൾ സേനാ ആസ്ഥാനം എന്നിവ പണിയപ്പെട്ടു.
സൈനികം
ഡെ ലനോയിയുടെ നേതൃത്വത്തിൽ അദ്ദേഹം സൈന്യത്തെ മൊത്തമായി ഉടച്ചു വാർത്തു. സൈന്യത്തിലെ പ്രധാന സേനാ നായകന്മാർക്ക് ഡെ ലനോയ് തന്നെ യുദ്ധ തന്ത്രങ്ങൾ പഠിപ്പിച്ചു. അവരുടെ കായിക ക്ഷമത വർദ്ധിപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ആവിഷകരിച്ചു. യൂറോപ്യൻ യുദ്ധ തന്ത്രങ്ങളിൽ അവരെ നിപുണരാക്കി. ആയുധങ്ങൾ എല്ലാം തന്നെ നവീകരിക്കുകയും പട്ടാളത്തെ എല്ലാ സമയവും ജാഗരൂകരാക്കി നിർത്തുവാനായി സേനാ ആസ്ഥാനങ്ങളും ആയുധ പുരകളും പണിയുകയും ചെയ്തു. പത്മനാഭപുരം കൊട്ടാരത്തിന്റെ സംരക്ഷണത്തിനായി അഭേദ്യമെന്നുതോന്നാവുന്ന കോട്ട കെട്ടി. രാജ്യത്തെ മറ്റു കോട്ടകളും ശക്തിപ്പെടുത്തി.മറവർ, നായർ സൈന്യങ്ങൾക്കു പുറമേ തോക്കുകളും പീരങ്കികളും ഉപയോഗിക്കാൻ പരിശീലനം സിദ്ധിച്ച ഒരു സ്ഥിരം കാലാൾപ്പടയെ അദ്ദേഹം സജ്ജമാക്കി. ഒരു വിഭാഗം സൈന്യത്തിന്റെ നേതൃത്വം അന്നത്തെ യുവരാജാവായ രാമവർമ്മയ്ക്കായിരുന്നു(ധർമ്മരാജാവ്).
സാംസ്കാരിക രംഗം
യുദ്ധങ്ങളും രാജ്യ വിപുലീകരണവും മാത്രമായിരുന്നില്ല മാർത്താണ്ഡ വർമ്മയുടെ കാലത്ത് നടന്നത്. മതം, സാഹിത്യം, കലകൾ, എന്നീ രംഗങ്ങളിലും അദ്ദേഹം തന്റെ കഴിവുകളും നയവും വ്യക്തമാക്കി. ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം സുവർണ്ണകാലമായിരുന്നു. അനന്തപത്മനാഭന്റെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം ആ ക്ഷേത്രം പുനരുദ്ധരീകരിക്കാൻ വളരെയധികം സഹായിച്ചു. പന്തീരായിരം സാളഗ്രാമങ്ങൾ (ബനാറസിനടുത്തുള്ള ഗുണ്ടക്കു എന്ന സ്ഥലത്തു നിന്നും വിഷ്ണുവിന്റെ അവതാരങ്ങൾ ലേഖനം ചെയ്യപ്പെട്ടിട്ടുള്ള പരിശുദ്ധമായ ശിലകൾ) വരുത്തി ശ്രീ പത്മനാഭ സ്വാമിയുടെ വിഗ്രഹം പുനർനിർമ്മാണം നടത്തി, പുന:പ്രതിഷ്ഠിച്ചു. തിരുവനന്തപുരത്തിനടുത്ത തിരുമലയിൽ നിന്നും 20 ഘന അടി വലിപ്പമുള്ള വലിയ പാറവെട്ടി മണ്ഡപം പണിഞ്ഞു. (1731) പുതിയ മണ്ഡപങ്ങളും തറകളും പണിതീർത്തു. കിഴക്കേ ഗോപുരത്തിന്റെയും പണി പുനരാരംഭിച്ചു പൂർത്തിയാക്കി. സ്വർണ്ണക്കൊടിമരം സ്ഥാപിച്ചു.വടക്കുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർത്തതു മൂലം അവിടങ്ങളിലെ രാജസദസ്സിലെ പ്രമുഖ കലാ സാഹിത്യകാരന്മാർ തിരുവനന്തപുരത്ത് വന്ന് താമസമാക്കി. അതിൽ രാമപുരത്തു വാര്യർ, കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു. ബൗദ്ധികവും കലാപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായി തിരുവനന്തപുരം മാറി. പുരാണകഥകളും മറ്റും ക്ഷേത്രങ്ങളുടെ ചുവരുകളിൽ ആലേഖനം ചെയ്യപ്പെട്ടു.
കൂത്ത്, കൂടിയാട്ടം, പാഠകം, കഥകളി, തുള്ളൽ എന്നീ ക്ഷേത്രകലകൾക്ക് നല്ല ഉണർവ് ലഭിച്ച കാലമായിരുന്നു അത്. നിരവധി കൃതികളും എഴുതപ്പെട്ടു. സേതുരാഘവം, ബാലമാർത്താണ്ഡ വിജയം എന്നിവ അതിൽ ചിലതാണ്.
ചെമ്പകരാമൻ പട്ടം
മാർത്താണ്ഡവർമ്മയുടെ കാലത്ത് സർക്കാർ ജോലിയിലും സൈന്യത്തിലും പ്രവർത്തിച്ചിരുന്നവരുടെ പ്രോത്സാഹനാർത്ഥം സ്ഥാനമാനങ്ങളും ബഹുമതികളും ഏർപ്പെടുത്തി. നല്ല സേവനം കാഴ്ചവെക്കുന്നവർക്കായി ഏർപ്പെടുത്തിയ ഒരു ബഹുമതിയാണ് 'ചെമ്പകരാമൻ' എന്നറിയപ്പെട്ടിരുന്നത്.തൃപ്പടിത്താനം
-
പ്രധാന ലേഖനം: തൃപ്പടിത്താനം
ഇത് മത താല്പര്യത്തിനേക്കാൾ രാജ്യത്തിന്റെ സുരക്ഷക്കായി ചെയ്തതായാണ് ചരിത്രകാരന്മാർ വീക്ഷിക്കുന്നത്. രാജ്യം ദൈവത്തിന്റെ പേരിലായാൽ അതിനെതിരെ വരുന്ന ഏത് ഭീഷണിയും ദൈവത്തിനു നേരേയുള്ളത് എന്ന് വിവക്ഷിക്കാമെന്നും ഇത് ജനകീയ കലാപങ്ങളെ ഭാവിയിൽ അമർച്ച ചെയ്യാൻ സഹായിക്കാം എന്നും മാർത്താണ്ഡ വർമ്മ വിശ്വസിച്ചിരിക്കണം. സിംഹാസനവും തന്റെ കുടുംബാംഗങ്ങളുടെ സുരക്ഷയും അങ്ങനെ അദ്ദേഹം ഉറപ്പാക്കി.
അവസാനകാലം
എട്ടുകൊല്ലം മഹാരാജാവിന്റെ കുട്ടിപ്പട്ടരായും പിന്നീട് 19(൧൯) കൊല്ലം പ്രധാനമന്ത്രിയായും കഴിഞ്ഞിരുന്ന രാമയ്യൻ ദളവ 1756-ൽ മാവേലിക്കര വച്ച് മരണമടഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖാർത്തനായ മാർത്താണ്ഡവർമ്മയുടെ ആരോഗ്യം അനുദിനം ക്ഷയിച്ചുകൊണ്ടിരുന്നു. രണ്ടു വർഷത്തിനകം 1758-ൽ അദ്ദേഹവും നാടു നീങ്ങി.മാർത്താണ്ഡവർമ്മയ്ക്കുശേഷം
മാർത്താണ്ഡവർമ്മയ്ക്കുശേഷം അനന്തരവനായ കാർത്തികതിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചു. അദ്ദേഹം ധർമ്മരാജ എന്നാണറിയപ്പെട്ടിരുന്നത്. ഏറ്റവുമധികം കാലം (1758 മുതൽ 1798 വരെ) തിരുവിതാംകൂർ ഭരിച്ച ഭരണാധികാരിയാണദ്ദേഹം.മാർത്താണ്ഡവർമ്മയെപറ്റിയുള്ള പരാമർശങ്ങൾ
- ഫാദർ ബർത്തലോമിയോ 'വോയേജസ് ടു ദ ഈസ്റ്റ് ഇൻഡീസ്' [15] എന്ന തന്റെ യാത്രാ വിവരണ ഗ്രന്ഥത്തിൽ മാർത്താണ്ഡവർമ്മയേയും ഡി ലിനോയയേയും പറ്റി വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വരികളിൽ
“ | സമാധാനവും ഐശ്വര്യവുമുള്ള ഒരു രാജ്യമാണ് മാർത്താണ്ഡവർമ്മ തന്റെ പിൻഗാമിക്കായി ഒരുക്കി വച്ചിട്ടുള്ളത്. അദ്ദേഹത്തിന് ഇപ്പോൾ ൨൪ വയസ്സു മാത്രമേ ഉള്ളൂ. അങ്ങനെ മലബാറിലെ ചെറുകിട രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും ഭരണത്തിന് അറുതിയുണ്ടായി. മനുഷ്യത്വം രക്ഷിക്കപ്പെട്ടു. തെമ്മാടിത്തം അമർച്ച ചെയ്യപ്പെട്ടു. അങ്ങനെ പത്താം നൂറ്റാണ്ടു മുതൽ ഇവിടെ നടമാടയിരുന്ന ഈ ദ്രോഹങ്ങളിൽ നിന്നും രാജ്യം സ്വതന്ത്രമായി | ” |
ഇതും കാണുക
പരാമർശങ്ങൾ
വിക്കിമീഡിയ കോമൺസിലെ Marthanda Varma എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- ↑ histrory of travancore -p sankunni manon. tr. Dr. C. K karim. page 72
- ↑ രാമനാഥ ഐയ്യർ, എ.എസ്. (1908). Travancore archeological series, Volume V Part I,II & III. തിരിവനന്തപുരം: കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്.
- ↑ എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 126-127 നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988
- ↑ ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
- ↑ ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
- ↑ റീഡിഫ് വാർത്തകൾ
- ↑ കുളച്ചൽ യുദ്ധത്തെപറ്റി കേരളാ.കോമിൽ
- ↑ http://www.answers.com/topic/eustance-de-lennoy
- ↑ ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
- ↑ എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്.
- ↑ 11.0 11.1 വെണ്മണി ഗ്രാമ പഞ്ചായത്ത്,ജനകീയാസൂത്രണം-സമഗ്രവികസനരേഖ 1996
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
- ↑ രാമനാഥ ഐയ്യർ, എ.എസ്. (1908). Travancore archeological series, Volume V Part I,II & III. തിരിവനന്തപുരം: കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്.
- ↑ വാരിയർ, രാഘവ; രാജൻ ഗുരുക്കൾ (1992). കേരള ചരിത്രം. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം.
- ↑ വേലായുധൻ, പണിക്കശ്ശേരി (മലയാളം ഭാഷയിൽ). സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. താളുകൾ. 434. ISBN 81-240-1053-6.
Subscribe to:
Posts (Atom)